Monday, May 20, 2013

നീര്‍തുള്ളികള്‍ ചേര്‍ന്നൊരു കാട്ടരുവി
പോയ്‌ ചേര്‍ന്നിതാ പെരിയാറ്റില്‍
പെരിയാറോ പോകുന്നു തന്‍ കാന്തനെ തേടി
കാന്തനോ, പടിഞ്ഞാറ് മാറോട് ചേര്‍ത്തണയ്ക്കുന്നു സഖിയേ...!!

നരജന്മങ്ങള്‍ അകലുന്നു സ്നേഹപാലാഴിയാം
പൊക്കിള്‍ക്കൊടിയില്‍  നിന്നും,
തേടുന്നു പരസുഖം അനുനിമിഷമൊടുവില്‍,
മലീമസമാക്കിടും സ്ത്രീജന്മവും..!!

Wednesday, March 6, 2013




പുനര്‍ജ്ജന്മം.
==================================================================


   മലീമസമായ അറയില്‍ നിന്നും എന്നെ പുറത്തെടുക്കുമ്പോള്‍ എന്‍റെ ദേഹമാസകലം ചോരയായിരുന്നു..!! പുറത്ത് നല്ല തണുപ്പ്..!! പ്രാണവേദന സഹിച്ച ഒരു സ്ത്രീയുടെ കിതപ്പ് ഞാന്‍ കേട്ടൂ...!! എന്‍റെ ചുറ്റും ശുഭ്ര വസ്ത്രധാരികള്‍ മൂക്കും വായും മൂടി നില്‍ക്കുന്നു...!! അതിലൊരാള്‍ തലകീഴായി തൂക്കി എന്‍റെ ചന്ദിക്ക് ഒരു അടി..!! വേദന കൊണ്ട് പുളഞ്ഞു ഞാന്‍ ആര്‍ത്തു നിലവിളിച്ചു..! കട്ടിലില്‍ കിടന്നു കിതക്കുന്ന സ്ത്രീയുടെ കണ്ണിലും അശ്രു... പക്ഷെ ചുണ്ടില്‍ തെളിഞ്ഞ ചിരിയും...!! “വട്ടാണല്ലേ....” ഞാന്‍ ചോദിയ്ക്കാന്‍ ശ്രമിച്ചു.. പക്ഷെ എനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല ... വാക്കുകള്‍ മറന്നുപോയിരിക്കുന്നു..!! വീണ്ടും ആര്‍ത്തു കരഞ്ഞു...! അത് മാത്രമേ എനിക്ക് അപ്പൊ കഴിയുമായിരുന്നുള്ളൂ..
    ശരീരം പൊള്ളുന്ന ഒരു ചെറിയ ഓര്‍മ്മ മാത്രമേ എനിക്കുള്ളൂ. പിന്നിട് ഞാന്‍ എപ്പോ ഈ അറയില്‍ എത്തി? അറിയില്ല.. ദൈവത്തിന്റെ ഓരോ കളി.. ഈ ഓര്‍മകളില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍.. ഒരു നേര്‍ത്ത തുണിയില്‍ എന്നെ പുതപ്പിച്ചു ആ സ്ത്രീയുടെ അരികില്‍ കിടത്തി.. ശുഭ്രവസ്ത്രധാരികള്‍ക്ക് നന്ദി. എനിക്ക് തണുക്കുന്നെന്നു അവര്‍ക്ക് മനസ്സിലായിരിക്കുന്നു. ആ സ്ത്രീയുടെ ചൂട് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
   ഇനി മനുഷ്യന്റെ അടുത്ത ആവശ്യം “ശാപ്പാട്”. നല്ല ചിക്കനും പോത്തും എല്ലാം കഴിച്ചാല്‍ കൊള്ളാമെന്നായി , വീണ്ടും ഞാന്‍ ഞെട്ടി. എന്‍റെ പല്ലുകള്‍ എവിടെ? ഞാന്‍ എഴുന്നേറ്റ് കണ്ണാടിക്കരികെ പോകാന്‍ ശ്രമിച്ചു. ഇതെന്തു മറിമായം എനിക്ക് അതിനും പറ്റുന്നില്ല. വീണ്ടും ദേഷ്യം. സര്‍വ സ്വതന്ത്രനായി നടന്ന എനിക്ക് വിധിച്ചത് ഇതെന്താണ്?? എന്താണ് എനിക്ക് സംഭവിച്ചത്. ഞാന്‍ ഉറക്കെ അലറി. ആ സ്ത്രീ പക്ഷെ എന്നെ അവരുടെ മാറോടണച്ചു. മുലയൂട്ടി. “ഹേ.. സ്ത്രീ നിങ്ങള്ക്ക് ലജ്ജയില്ലേ ..??? ഞാന്‍ പുരുഷനാണ് നിങ്ങള്‍ ഈ ചെയ്യുന്നത് പതിവ്രതക്ക് ചേര്‍ന്നതോ??” എന്‍റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു...!! അവര്‍ പറയുന്നത് ഞാന്‍ കേട്ടു. “അമ്മയുടെ പൊന്നുമോന്‍ പാല് കുടിക്ക്.” ഞാന്‍ ഞെട്ടി .. തിരിച്ചറിഞ്ഞു..!! ഇതെന്റെ പുനര്‍ജ്ജന്മം. അതെ..  ഇന്നലെ വരെ എന്താണെനിക്ക് സംഭവിച്ചത് ? എന്‍റെ പേരെന്തായിരുന്നു.? ഒന്നുമെനിക്ക് ഓര്‍മ്മയില്ല...
  ഏറെ സമയത്തിന് ശേഷം വളരെ പരിചയമുള്ള പുരുഷഗന്ധം.. “ എടാ.. നിന്റെ അച്ഛനാടാ ഞാന്‍.. എന്‍റെ മുത്തേ” അതെ ഞാന്‍ ഇയാളുടെ അടുത്ത് കിടന്നിട്ടുണ്ട്. പക്ഷെ എന്‍റെ ചുറ്റും ഇരുട്ടായിരുന്നു. ഈ ശബ്ദം മാത്രം കേള്‍ക്കാം. ഞാന്‍ കിടന്ന അറയുടെ പുറം പാളികളില്‍ ഇയാള്‍ ചുംബിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ സ്നേഹം ഞാന്‍ അറിഞ്ഞിട്ടുണ്ട്. അപ്പോള്‍ ആ അറ ഈ സ്ത്രീയുടെ ഗര്‍ഭപാത്രമോ? ഇവര്‍ എന്‍റെ അമ്മയോ? അപ്പൊ ഇന്നലെ  വരെ എന്‍റെ അമ്മ ആരായിരുന്നു.?  എനിക്ക് ഓര്‍മ്മയില്ല. ഒന്ന് മാത്രം ഓര്‍മ്മ... ഇവര്‍ എന്നെ പ്രസവിച്ചിരിക്കുന്നു. എന്‍റെ പുതിയ അമ്മ. പഴയത് ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ പറ്റുന്നില്ല.
    ഒരുകണക്കിന് അതായിരിക്കും നല്ലത്. പോയജന്മത്തിലെ പാപങ്ങള്‍ എന്തിന് ഓര്‍ത്തെടുക്കണം. അന്ന് ഞാന്‍ ഒരാഭാസനായിരുന്നെങ്കില്‍? ലോകത്തിനും കുടുംബത്തിനും വേണ്ടാത്ത ഒരു താന്തോന്നി ആയിരുന്നെങ്കില്‍.? ആര്‍ക്കറിയാം.. ? ആരും സാക്ഷിയില്ലല്ലോ.? ഇപ്പൊ ഞാന്‍ ഈ ലോകത്തില്‍ തികച്ചും പുതിയമുഖം. ആരും സാക്ഷി പറയാനും കുറ്റം പറയാനും ഇല്ല.
 അമ്മയുടെ സ്നേഹക്കൂട്ടില്‍ പാലും കുടിച്ച് നിദ്രയിലേക്ക് വഴുതിവീഴവേ... ഞാന്‍ ഒരു അപരിചിതന്റെ ജീവിതം സ്വപ്നം കണ്ടു. ഭയാനകം.
    ആരംഭത്തില്‍ അയാള്‍ 20 വയസ്സുകാരന്‍. കലാലയത്തിലെ സര്‍വശക്തന്‍. പക്ഷെ എന്നോ ആ അധികാരം അവന്റെ ചിന്തകളെ മാറ്റി മറിച്ചു. അവനു ഭയം ഇല്ലാതായി. സഹജീവികളോടുള്ള സ്നേഹം അവന്‍ മറന്നു. അമ്മ അച്ഛന്‍ എല്ലാവരെയും അവന്‍ വേദനിപ്പിച്ചു. നാട് നീളെ അവനു ശത്രുക്കള്‍. പണത്തിനു വേണ്ടി കൊല്ലുന്ന സംഘത്തലവനായി. ചോരകണ്ട്  അറപ്പ് വരാത്ത ജന്മം. അവനെക്കാള്‍ ഭേദം മൃഗം എന്ന് സമൂഹം പറഞ്ഞു. അവനെ ജീവനോടെ നിര്‍ത്തിയത് സമൂഹത്തിനു അവനോടുള്ള പേടി ആയിരുന്നു. അതായിരുന്നു അവന്റെ ധൈര്യവും. സ്ത്രീ അവനു കാമം തീര്‍ക്കാനുള്ള വെറും ഒരുപകരണം. വയസ്സറിയിക്കാത്ത പിഞ്ചു കുഞ്ഞുങ്ങളെ പോലും അവന്‍ വെറുതെ വിട്ടില്ല.
അവനെ പെറ്റ വയറു എത്രയോ ശാപം ഏറ്റുവാങ്ങിയിറ്റുണ്ടെന്നറിയില്ല. ചൂത്, മദ്യം, ലഹരി എല്ലാം അവനു ശീലമായിരുന്നു. പിന്നിടെപ്പോഴോ ഒരു വേശ്യയെ തന്നെ അവന്‍ ഭാര്യ ആക്കി. അവര്‍ക്കൊരു പെണ്‍കുഞ്ഞു പിറന്നു. അതൊന്നും അവനറിയില്ലായിരുന്നു. അവന്റെ ഭാര്യയും അവനു വെറും രതിഭോഗതിനുള്ള വസ്തു. 3 മാസം ഒന്നിച്ചു ഒരു കൂരക്കുള്ളില്‍ കഴിഞ്ഞെന്നല്ലാതെ പിന്നിട് അവന്‍ അവരെ കണ്ടിട്ടില്ല. ഒടുവില്‍ പ്രായം തികയാത്ത സ്വന്തം മകളെയും അയാള്‍ പിച്ചി ചീന്തിയപ്പോള്‍ അയാള്‍ക്ക് സ്വഭോധം നഷ്ടപ്പെട്ടിരുന്നു. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? എല്ലാം ലഹരി ആയിരുന്ന അയാള്‍ക്ക് സ്വന്തം ചോര ഏതെന്നു തിരിച്ചറിയാന്‍ പറ്റാതെ പോയി. ഒടുവില്‍ തെരുവുപട്ടിയെ പോലെ സ്വന്തം അമ്മയും ഭാര്യയും ഉടയവരും ചേര്‍ന്ന് കല്ലെറിഞ്ഞു ഓടിക്കുമ്പോള്‍  ആ സമൂഹവും പങ്കുചേര്‍ന്നു. നഗരത്തിന്റെ നടുവിലുള്ള കുപ്പത്തൊട്ടിയില്‍ തിരിച്ചറിയാത്ത ഒരു ശവമായി അവന്‍ മാറിയപ്പോള്‍ തെരുവുപ്പട്ടികള്‍ പോലും അവന്റെ ശവത്തിന്റെ അടുത്ത് ചെല്ലാന്‍ അറച്ചു. ചോര ചിന്നിച്ചിതറി. രണ്ടു കണ്ണുകളും ആ ശരീരത്തില്‍ നിന്ന് അടര്‍ന്നു വീണിരുന്നു. വയറു പിളര്‍ന്നു കുടല്‍മാല പുറത്തു ചിതറി കിടക്കുന്നു. ഈച്ചകള്‍  ചോര നുണയന്‍ വെമ്പല്‍ കൊണ്ടു.
 ഉറക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടിയെണീറ്റു കരഞ്ഞു. എന്‍റെ അമ്മ പിന്നെയും പറഞ്ഞു “ എന്‍റെ വാവക്ക് വിശക്കുന്നുണ്ടോ?” അമ്മയുടെ സ്നേഹം പാലായി ഞാന്‍ രുചിക്കുമ്പോള്‍ എനിക്ക് സമാധാനമുണ്ടായിരുന്നു. പക്ഷെ എന്‍റെ മനസ്സിലെ ചോദ്യം ഇതായിരുന്നു. അതെന്റെ കഴിഞ്ഞ ജന്മം ആയിരുന്നോ? അത് ഞാനായിരുന്നോ? എങ്കില്‍ എനിക്ക് വളരേണ്ട.... എനിക്ക് വലുതാകേണ്ട.. എനിക്ക് പുറംലോകം കാണേണ്ട. ഈ അമ്മമരത്തിന്‍റെ തണലും പറ്റി ജീവിച്ചാല്‍ മതി. മനസ്സ് കൊണ്ട് ഞാന്‍ എന്‍റെ പുതിയ അമ്മയോട് പറഞ്ഞു. “ അമ്മേ, പോയ ജന്മത്തിലെ പാപങ്ങള്‍ എനിക്ക് ഈ ജന്മത്തില്‍ അനുഭവിക്കണമെങ്കില്‍ അത് വേണ്ട.. എന്നെ ഒന്ന് കൊന്നു തരുമോ?? അതിലും വലിയൊരു ശാപമോക്ഷം എനിക്കില്ല.. അമ്മേ... അമ്മേ... ” പാവം, തന്റെ പ്രാണനെ ആ സ്ത്രീ എങ്ങനെ ത്യജിക്കും???

Thursday, September 20, 2012



രക്തസാക്ഷി

     രാമായണത്തില്‍ വിഭീഷണന്‍ ന്യായത്തിന്റെ പക്ഷം ചേര്‍ന്നു..! അന്ന് അദ്ദേഹത്തിന് സ്വര്‍ഗരാജ്യം വിധിച്ചു...! ഇന്ന് ഏതെങ്കിലും വിഭീഷണന്മാര്‍ ന്യായത്തിന്റെ കൂട്ട് പിടിച്ചാല്‍ കാരാഗൃഹം ഫലം.!!! ഒരു അതിശയോക്തി ആണേ..!!


     “ ദൈവത്തിന്റെ സ്വന്തം നാട്.! “ പുരാണങ്ങളില്‍ ദേവാസുര യുദ്ധങ്ങള്‍ കുറെ കേട്ടിട്ടുണ്ട്. ദൈവ കൃപയാല്‍ അസുരഗണങ്ങള്‍ക്ക് മേല്‍ ദേവഗണങ്ങളുടെ ജയവും അനായാസം. അടുത്തകാലത്തായി ദൈവത്തിന്റെ സ്വന്തം നാട് അസുരന്മാര്‍ പണയത്തിനു എടുത്തിരിക്കുകയാണ്. ദേവന്മാര്‍ പണ്ട് കുടിച്ച അമൃതിന്റെ വീര്യം കുറഞ്ഞു പോയോ.??. അതോ അത് അസുരന്മാര്‍ വീണ്ടും കൈക്കലാക്കിയോ ?? ഇനി ദേവന്മാര്‍ അമൃത് തിരികെ നേടാന്‍  ഒരു മോഹിനിയെ പടച്ചു വിട്ടാല്‍ തന്നെ ഒരു മാനഭംഗ കേസ് കൂടി വാര്‍ത്തകളില്‍ ഉയര്‍ന്നു കേള്‍ക്കേണ്ടി വരും. അതുകൊണ്ടായിരിക്കും ദേവന്മാരും സുല്ല് പറഞ്ഞെന്നു തോന്നുന്നു.
     കലിയുഗത്തില്‍ അസുരന്മാര്‍ തന്നെ ചേരി തിരിഞ്ഞു രണ്ടു രീതിയില്‍ ഭരിക്കുന്നു.  പണം കൊടുത്തും, ചോര കൊടുത്തും. ഭരണരീതിക്കൊരു ഓമനപ്പേരും കൊടുത്തു “ജനാധിപത്യം”. കലികാല വൈഭവം. പണം കൊടുത്തു ഭരിക്കുന്നവരെ ഭൂര്ശ്വാസികള്‍ എന്നും ചോര കൊടുത്തു (എടുത്തും) ഭരിക്കുന്നവരെ സഖാക്കള്‍ എന്നും ചെല്ലപ്പേര് കൊടുത്തിരിക്കുന്നു.
  കലിയുഗ വിഭീഷണന്‍ ഒരു സഖാവോ ഭൂര്ശ്വാര്സിയോ അല്ല.! പക്ഷെ പ്രതികരണം ഇത്തിരി അധികം ഉള്ള , പച്ച മലയാളത്തില്‍ ചോരത്തിളപ്പ് ഇത്തിരി കൂടിയ ഒരു യുവാവായിരുന്നു..!! മഹേന്ദ്രന്‍ അഥവാ മഹി. ആയിരുന്നു എന്നു പറയാന്‍ കാരണമുണ്ട്. ചോരത്തിളപ്പ് ഒരു പത്ത് വര്ഷം മുന്‍പായിരുന്നു . ഇപ്പൊ തെക്കന്‍ ഇന്ത്യയുടെ ഒരു ഹൈടെക്ക് നഗരത്തിന്റെ ഭാഗമായിരിക്കുന്നു മഹി. സ്വകാര്യ ബഹുരാഷ്ട്ര സ്ഥാപനത്തില്‍ മാനേജര്‍ പറയുന്നത് അച്ചടക്കം അനുസരിക്കുന്ന, ന്യായവും അന്യായവും നോക്കാതെ വാല് മടക്കി ജോലി നോക്കുന്ന, ഒരു പാവം ശമ്പളക്കാരന്‍. ഒരു തരത്തില്‍ സമൂഹം അവനോടു പറഞ്ഞു. “ മോനെ ദിനേശാ .. ഇത് കാലം മാറി, ജീവിക്കണമെങ്കില്‍ നട്ടെല്ല് മടക്കിക്കോ. ആതോ സ്വന്തം ആദര്‍ശങ്ങള്‍ നടക്കണമെങ്കില്‍ അതിനുള്ള സാമ്പത്തികബന്ധു ബലം ഉണ്ടാകണം “. കാരണവന്മാര്‍ കാരണം “റിസര്‍വേഷന്‍” പോലും നഷ്ടപ്പെട്ട ഒരു നായര്‍ തറവാട്ടില്‍ ജനിച്ച ഇവന് എവിടുന്ന സമ്പത്ത്. ബന്ധുക്കള്‍ സ്വന്തം നിലനില്പിന് തന്നെ കഷ്ടപ്പെടുന്നു പിന്നെയാ മറ്റുള്ളവരുടെ കാര്യം!!
   2000..!! പുതു നൂറ്റാണ്ട്.!! കലാലയ രാഷ്ട്രീയം മുഴുവനായി അവസാനിച്ചിട്ടില്ല.. കമ്പ്യൂട്ടര്‍ ബിരുധം പഠിക്കുന്ന മഹിക്ക്  സുഹൃത്തുക്കള്‍ എന്ന് പറഞ്ഞാല്‍ ജീവനാണ്. സുഹൃത്തുക്കള്‍ ആണ് അവന്റെ ലോകം.  അവര്‍ക്ക് വേണ്ടി എന്തും ചെയ്യും . അതാണ് അവനു വിനയായതും. സഖാക്കളും ഭൂര്ശ്വകളും തമ്മില്‍ ഏറ്റു മുട്ടലുകള്‍ പതിവാണ് കാമ്പസ്സില്‍. സുഹൃത്ത് സഖാക്കള്‍ക്ക് എന്തെങ്കിലും സംഭാവിച്ചാല്‍ ഇദ്ദേഹത്തിനു സഹിക്കില്ല. ചോര തിളക്കും. കാരണമുണ്ട്. അമ്മ മരിച്ചതിനു ശേഷം പഹയന് കൂടുതല്‍ സ്നേഹം കിട്ടിയിട്ടുള്ളത് ചെങ്ങായിമാരില്‍ നിന്നാണ്. അതെ..!! മലബാറിന്റെ തലസ്ഥാനമായ കോഴിക്കോടന്‍ ക്യാമ്പസ്സില്‍ തന്നെയാണ് കഥ നടക്കുന്നത്. തല്ലു കേസുകള്‍ കുറേയുണ്ട് മൂപ്പരുടെ പേരില്‍. പക്ഷെ അതൊന്നും പോലീസ് കേസുകള്‍ ആയിട്ടില്ല. ക്യാമ്പസ്സിന്റെ നാല് ചുവരില്‍ തന്നെ തളക്കപ്പെട്ടു. എന്നാല്‍ പഹയന്‍ അസുഖം കാരണം ലീവ് എടുത്ത ദിവസം, ക്യാമ്പസ്സിന്റെ ചരിത്രത്തില്‍  ഒരു കറുത്ത അദ്ധ്യായം തന്നെ ആയിരുന്നു. ഭൂര്‍ഷ്വ-സഖാക്കളുടെ തമ്മില്‍ തല്ലില്‍ ഒരു ജീവന്‍ പൊലിഞ്ഞു. പ്രതീക്ഷയോടെ പഠിക്കാന്‍ അയച്ച ഒരു അച്ഛനും അമ്മയ്ക്കും അവരുടെ മകനെ നഷ്ടപ്പെട്ടു. അവന്‍ സഖാവാണോ എന്നറിയില്ല. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ഇപ്പുറവും ഞങ്ങള്‍ക്ക് സംശയം തന്നെ ..!! സംഗതി ഇതല്ല. ക്യാമ്പസ്സിന്റെ ഏഴയലത്ത് പോലും ഇല്ലാതിരുന്ന മഹി നാലാം പ്രതി ആയി മാറി. എങ്ങനെ? (കലികാലവൈഭവം)! ചില സമയത്ത് സഖാക്കളും ഭൂര്ശ്വകളും ഒന്നിക്കും. തല്പര കക്ഷിക്കായുള്ള സഹായം. കേന്ദ്രത്തില്‍ ഒന്നിക്കുന്നത് പോലെ.! ബലിയാട് പാവം മഹി. കോടതി കേസ് റിമാണ്ട് എല്ലാം കൂടി  വിലപിടിച്ച 6 മാസം നഷ്ടപ്പെട്ടു മഹിയുടെ ജീവിതത്തില്‍.


   അവന്‍ അറിഞ്ഞു പണത്തിന്റെ ശക്തി. അധികാരത്തിന്റെ ശക്തി. ഒന്നുമില്ലാത്തവന്റെ നിസ്സഹായാവസ്ഥ. എല്ലാം അവന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. അറിയാത്ത പിള്ള ചോറിഞ്ഞപ്പോള്‍ അറിഞ്ഞു. പോലീസിന്റെ മൂന്നാംമുറകളെക്കാള്‍ അവനെ വേദനിപ്പിച്ചത് മനസ്സിന്റെ മുറിവുകള്‍ തന്നെ ആയിരുന്നു. മനുഷ്യനില്‍ ദേവനും അസുരനും ഒരുമിച്ചു താമസിക്കുന്നു. ആരുടെ ഭാവം പ്രത്യക്ഷമായി കാണുന്നു എന്നതില്‍ ആണ് സമൂഹത്തിന്റെ പ്രതികരണവും. മഹിയുടെ അച്ഛന്റെ രോദനം, അവന്റെ സുഹൃത്തുക്കളില്‍, അദ്ധ്യാപകരില്‍ ഒരു തെല്ലു ദയ ഉണ്ടാക്കാന്‍ സാധിച്ചിരിക്കണം. അവനു വേണ്ടി അവര്‍ മൊഴി നല്‍കി. അവന്‍ ആ പതിനാല് കമ്പികളുള്ള വാടകമുറിയില്‍ നിന്ന് പുറത്തിറങ്ങി. പുറത്തിറങ്ങിയ അവന്‍ കേട്ടത് ഞെട്ടിക്കുന്ന വാര്‍ത്ത‍ ആയിരുന്നു. സത്യം പറഞ്ഞാല്‍ ആദ്യം ഞെട്ടല്‍, പിന്നെ പൊട്ടിച്ചിരി. ക്യാമ്പസ് ചുവരുകളില്‍ ഒട്ടിച്ചു വെച്ച പോസ്റ്റുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു “ ധീരസഖാവിനെ ഒറ്റിയ മൂരാച്ചിയെ പുറത്താക്കുക. സഖാവ് മഹേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക ”. ഏതു പാര്‍ട്ടിയില്‍ നിന്നാണ് പുറത്താക്കുന്നത് ??  അവന്‍ അറിയാതെ ചോദിച്ചു പോയി. അല്ല..!! പുറത്താക്കുന്നതിനു മുന്‍പ് അവന്‍ ആദ്യം അതില്‍ ചേരണ്ടേ?? ചോദ്യം ന്യായം.!! കാറല്‍ മാര്‍ക്സ്, ചെഗുവേര എന്നിവരെ കേട്ടിടുണ്ട് എന്നാ ഒരു കുറ്റമേ മഹി ചെയ്തിട്ടുള്ളൂ. പക്ഷെ അത് തന്നെയും സഖാവാക്കുമെന്നു അവന്‍ ഇപ്പോഴാണ്‌ അറിഞ്ഞത്.
  ഏതായാലും അവന്‍ ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്തു. കുറച്ചു കൂടെ സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ “ സ്വയം നാട് കടത്തി” . ഇപ്പൊ ബാംഗ്ലൂര്‍ നഗരത്തില്‍ അന്യരില്‍ അന്യനായി ജീവിതം കെട്ടിപ്പടുക്കുന്നു. ആരോടും പരിഭവവും പരാതിയും ഇല്ലാതെ .!! സ്വയം വന്ചിക്കപെട്ടു മടുക്കുന്ന സന്ദര്‍ഭങ്ങളില്‍ മഹി ഇപ്പോഴും ആലോചിക്കാറുണ്ട് , “ ജീവിതം തുടങ്ങുന്നതിനു മുന്‍പ് മരിച്ചു പോയ ആ കലാലയ സുഹൃത്തോ, അതോ സമൂഹവും സാഹചര്യവും കാരണം ജീവിതം ഹോമിക്കപ്പെട്ട് നട്ടെല്ലുറപ്പ് മറന്ന മഹിയോ “രക്തസാക്ഷി” ...!!


   അവനെ കുറിച്ചോര്‍ത്തു ഒരു നിശ്വാസത്തോടെ ഞാന്‍ ടെലിവിഷന്‍ ഓണ്‍ ചെയ്തപ്പോള്‍  കണ്ട വാര്‍ത്ത‍ “ ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു “ സഖാക്കളുടെ പാര്‍ട്ടിയില്‍ നിന്ന് സഖക്കളാല്‍ പുറത്താക്കപ്പെട്ട്, സഖാക്കളാല്‍ കൊല്ലപ്പെട്ട, യഥാര്‍ത്ഥ സഖാവ് .. “രക്തസാക്ഷി “.!!!!



പിന്‍കുറിപ്പ് : സഖാവ് എന്നതിന് സുഹൃത്ത്  എന്നും ഇവിടെ വ്യാഖാനിക്കുന്നു. അപ്പൊ മഹിയും സഖാവ് തന്നെ..!!
             ____________________________________________