Monday, July 15, 2013




     നിള..!!!

    നിള...!! ആനമലയിലെ കാടുകളില്‍ എന്തെന്നറിയാത്ത വീര്‍പ്പുമുട്ടലായിരുന്നു അവള്‍ക്ക്. സ്വച്ഛമായി ഒഴുകാന്‍ അവള്‍ക്കിടമില്ല. പാതകളിലെ കല്ലുകളിലും മുള്ളുകളിലും മരങ്ങളിലും തട്ടി അവള്‍ക്ക് മുറിവേല്‍ക്കുന്നുണ്ടായിരുന്നു. അവളുടെ കൂട്ടുകാരി ആദിവാസി കോളനിയിലെ മൈനക്കും അത് തന്നെ ഗതി. തന്റെ ജന്മദേശത്തെ കളിക്കൂട്ടുകാരിക്ക് അധികം സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവള്‍ പുരുഷന് അടിമയായിരുന്നു. ഉടുക്കാന്‍ നല്ല ഉടുപ്പില്ല. നാണം മറയ്ക്കാന്‍ അവള്‍ നന്നേ കഷ്ടപ്പെട്ടിരുന്നു. അന്ധവിശ്വാസങ്ങളും ആചാരങ്ങളും ആയിരുന്നു അവള്‍ക്ക് കൂട്ടിനു. ദുഖഭാരം ഏറുമ്പോള്‍ തന്റെ കൂട്ടുകാരിയുടെ അരികില്‍ ഇരുന്നു കരയും. സാന്ത്വനിപ്പിക്കാന്‍ തന്റെ കുളിര്‍ കരങ്ങള്‍ കൊണ്ട് മൈനയുടെ കാലുകള്‍ തഴുകി തലോടും. മൈനക്കും അത് ആശ്വാസമായിരുന്നു. ആ കുരുന്ന് ലോകം പ്രകൃതി എന്തെന്ന് അറിയുന്നതിന് മുന്‍പേ ഒരു പുരുഷന് അടിമയാകേണ്ടി വന്നു. അവന്റെ ആണത്വം ആ പിഞ്ചു ശരീരവും മനസ്സും താങ്ങിയില്ല. നിളയോട് മൈന പറഞ്ഞു.
“നീ രക്ഷപ്പെട്ടോ.. ഇല്ലെങ്കില്‍ നിന്നെയും ഇവര്‍ പിച്ചിചീന്തും. എന്നെയും കൂടെ കൊണ്ട് പോകു.”
100 അടി മുകളില്‍ നിന്നും അമ്മയുടെ മടിയിലേക്ക്‌ വീണ് കളിക്കുന്ന നിളയുടെ കൂടെ മൈനയും എടുത്തു ചാടി. പാവം ഭൂമി ദേവി ആരെ രക്ഷിക്കും.  എന്തിരുന്നാലും മൈനയുടെ ചോരക്കറ പുരണ്ട് നിള  ആ കാട്ടിലൂടലഞ്ഞു. ജനനി അവളുടെ കൂടെ തന്നെ ഉണ്ട്.
   പടിഞ്ഞാറന്‍ മലകളുടെ അടിവാരത്ത് അവള്‍ പട്ടണത്തില്‍ എത്തിയപ്പോഴേക്കും അവള്‍ കൗമാരക്കാരി ആയിരുന്നു. അവളുടെ സൗന്ദര്യം കല്‍പ്പാത്തി ഗ്രാമത്തിന്റെ പ്രിയങ്കരി ആക്കി മാറ്റി. കല്പ്പാത്തിയിലും അവള്‍ക്ക് ഒരു കൂട്ടുകരിയുണ്ടായി. പങ്കജം. അവളും പതിനേഴിന്റെ തുടിപ്പില്‍ ആ ഗ്രാമത്തില്‍ നിറഞ്ഞു നിന്നു.
    ഒരിക്കല്‍ പങ്കജവും നിളയുടെ കരയിലിരുന്ന്‍ കരഞ്ഞു. ഇത്രയും കാലം കല്‍പ്പാത്തി വരെ ഒഴുകി വെയിലേറ്റ ക്ഷീണമോ എന്തോ, നിളയുടെ കരങ്ങള്‍ പങ്കജത്തെ തഴുകിയപ്പോള്‍ ഇളം ചൂട് പങ്കജത്തിന് അനുഭവപ്പെട്ടു.
 “ നിളേ.... എന്നെയും കൂട്ടുമോ നിന്റെ കൂടെ? ഇനി ഞാന്‍.... എനിക്ക് ഇവിടെ ജീവിക്കാന്‍ പറ്റില്ല. കൂട്ടുകാര്‍ എന്ന് വിശ്വസിച്ചവര്‍ എല്ലാം എന്നെ ചതിച്ചു. ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന്റെ മാനം എന്തെന്ന് അറിയൂ. പക്ഷെ ഇവിടെ എന്‍റെ കൂട്ടുകാരികള്‍ തന്നെ എന്നെ ചതിച്ചു. അവര്‍ എന്നെ വിറ്റു. പ്രണയവും കാമവും എന്തെന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല. മനുഷ്യരെ വിശ്വസിക്കാന്‍ പറ്റില്ല. ആണായാലും പെണ്ണായാലും. നിനക്കെന്നെ ഇവിടെ നിന്ന് രക്ഷിച്ചുകൂടെ.?”
 നിള അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.ഒന്നും മിണ്ടാതെ പങ്കജത്തിനെ അവള്‍ മടിയില്‍ കിടത്തിയുറക്കി. ആരോടെന്നില്ലാത്ത ദേഷ്യം നിള ആ ഗ്രാമത്തിനോട്‌ നിള കാണിച്ചു. പിന്നീട് പങ്കജത്തിനേയോ, നിളയുടെ സൌന്ദര്യത്തെയോ കല്‍പ്പാത്തി കണ്ടിട്ടില്ല. നിള വരണ്ടുണങ്ങിയ ഒരു കിഴവിയെ പോലെ ശരദ്ധിച്ചും വിസര്‍ജിച്ചും  തന്റെ പ്രതികാരം ആ ഗ്രാമത്തിനോട്‌ തീര്‍ക്കുന്നു.
   നിള ഒഴുകിയത് മനസ്സിന്റെ താളം വീണ്ടെടുക്കാനായിരുന്നു. തിരുവില്വാമലയില്‍ ദശരഥനന്ദനെയും, നാവാമുകുന്ദനെയും, ചമ്രവട്ടത്ത്  കലിയുഗവരദനെയും കണ്ടു. ഇവര്‍ എല്ലാവരും അവളോട്‌ പറഞ്ഞത്. പിതൃക്കളെ സ്മരിക്കുക. എന്നും അവള്‍ അത് മുടക്കാതെ ശ്രീരാമന്റെയും, നാവമുകുന്ദന്റെയും നടയ്ക്കല്‍ മുടങ്ങാതെ ചെയ്തു പോന്നു.
  ഇന്ന് അവള്‍ സ്ത്രീയാണ്. അതവളുടെ ശാപവുമായി. അവളെ പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആണുങ്ങള്‍ വിലപറഞ്ഞിരിക്കുന്നു. അവളുടെ മാറിടവും നാഭിയും അവര്‍ പങ്കുവച്ചു. അവളുടെ മാനം മണല്‍ ലോറികളില്‍ തൂക്കി വില്‍ക്കപ്പെട്ടു. മരണത്തോടടുക്കുന്ന അവള്‍ ശേഷപ്രാണന്‍ കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഒഴുകി.
    അവള്‍ എത്തിയത് പൊന്നാനിയില്‍. പൊന്നാനിപ്പള്ളിയിലെ കുരുന്നു ആണ്‍തരികളുടെ കരച്ചില്‍ അവള്‍ക്ക് അസഹനീയമായിരുന്നു. ഒടുവില്‍ അവള്‍ എത്തിയത് ഒരു അറബിയുടെ മുന്‍പില്‍.
അപ്പോഴേക്കും അവള്‍ നിസ്സഹായ ആയി തീര്‍ന്നിരുന്നു. അവിടെ നിന്ന് കേട്ട കഥകള്‍ ഇതൊരു സ്ത്രീക്കും താങ്ങില്ല. കൗമാരം പോലും തികയാത്ത പെണ്‍തരികളെ അവര്‍ ഈ അറബികള്‍ക്ക് നിക്കാഹ് ചെയ്തു കൊടുക്കും. നിക്കാഹ് ഒരു ചടങ്ങ് മാത്രമായിരുന്നു. കാഴ്ച്ചവെയ്ക്കല്‍. വര്‍ഷത്തില്‍ എപ്പോഴെങ്കിലും പേര്‍ഷ്യയില്‍ നിന്ന് വരുന്ന പണത്തിന് വേണ്ടി. അത് ഊന്നി പിടിക്കാന്‍ ഒരു സമുദായവും. ഇവിടെ നിളയെയും രക്ഷിക്കാന്‍ ആരുമില്ല. പൊന്നാനിപ്പള്ളിയിലെ മോയിലിയാരോ, വേറെ ഹാജിമാരോ നിളയുടെ മതം മാറ്റിയോ? അറിയില്ല. പക്ഷെ അവളും അറബിയുടെ കരങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു.
  അവള്‍ക്ക് പക്ഷെ പേര്‍ഷ്യയില്‍ നിന്ന് ആരും ഒന്നും കൊടുക്കുന്നില്ല. വിഴുപ്പും ചപ്പും ചവറും പേറി ഇന്നും അവള്‍ ആ അറബിക്കാരന്റെ കരങ്ങളില്‍ കഴിയുന്നു. പക്ഷെ ആനമലയിലും, കല്പ്പാത്തിയിലും, ഒറ്റപ്പാലത്തും, പട്ടാമ്പിയിലും കിട്ടാത്ത സുഖം അവള്‍ക്ക് ആ അറബിയുടെ കരങ്ങളില്‍ കിട്ടുന്നുണ്ടാകാം.
       മരണത്തോടടുക്കുമ്പോഴും നിള ഓര്‍ത്തുവെക്കുന്നത് എന്താണെന്നു മാത്രം ഒരു കടങ്കഥ. തുഞ്ചന്‍ പറമ്പില്‍ തന്നെ നോക്കി പാടിയിരുന്ന തത്തയേയോ? കിള്ളിക്കുറിശിമംഗലത്തെ ഓട്ടംത്തുള്ളലോ? കുടല്ലൂരില്‍ തൂതയായി ഒഴുകിയപ്പോള്‍ തീരത്തിരുന്നു ഒരമ്മയെന്ന പോലെ തന്നെ സ്നേഹിച്ച കഥാകാരന്‍ പറഞ്ഞു കൊടുത്ത നാലുകെട്ടിനെയോ? അറിയില്ല. ചില കടങ്കഥകള്‍ക്ക് ഉത്തരം കിട്ടാറില്ല. സ്വയം ദുഃഖം പേറി മറ്റുള്ളവരുടെ ദുഃഖങ്ങള്‍ അകറ്റിയത് കൊണ്ടാണോ തുഞ്ചന്‍പറമ്പിലെ കാരണവര്‍ അവളെ “ശോകനാശിനി” എന്ന് വിളിച്ചത്. പക്ഷെ മരണത്തോടടുക്കുമ്പോഴും നിള ചിരിക്കാറുണ്ട്, കരയാറുണ്ട്. ദേഷ്യപ്പെടാറുണ്ട്. അണയാന്‍ പോകുന്നതിനു മുന്‍പുള്ള ആളിക്കത്തല്‍ പോലെ...! അതെ നിള ഒഴുകുകയാണ്. ഒരു അഭിസാരികയെ പോലെ...!!



    

Sunday, June 2, 2013

മഴ ഒരു ഗസലായ് പെയ്തിറങ്ങുന്നു..
താന്‍സന്‍ പാടിയ രാഗവും പേറി...
കുളിരായ് പെയ്തിറങ്ങുന്നു മണ്ണില്‍..
നനവാര്‍ന്നോര്‍മ്മകള്‍ നിറയുന്നു മനസ്സില്‍...!!

Monday, May 20, 2013

നീര്‍തുള്ളികള്‍ ചേര്‍ന്നൊരു കാട്ടരുവി
പോയ്‌ ചേര്‍ന്നിതാ പെരിയാറ്റില്‍
പെരിയാറോ പോകുന്നു തന്‍ കാന്തനെ തേടി
കാന്തനോ, പടിഞ്ഞാറ് മാറോട് ചേര്‍ത്തണയ്ക്കുന്നു സഖിയേ...!!

നരജന്മങ്ങള്‍ അകലുന്നു സ്നേഹപാലാഴിയാം
പൊക്കിള്‍ക്കൊടിയില്‍  നിന്നും,
തേടുന്നു പരസുഖം അനുനിമിഷമൊടുവില്‍,
മലീമസമാക്കിടും സ്ത്രീജന്മവും..!!

Wednesday, March 6, 2013




പുനര്‍ജ്ജന്മം.
==================================================================


   മലീമസമായ അറയില്‍ നിന്നും എന്നെ പുറത്തെടുക്കുമ്പോള്‍ എന്‍റെ ദേഹമാസകലം ചോരയായിരുന്നു..!! പുറത്ത് നല്ല തണുപ്പ്..!! പ്രാണവേദന സഹിച്ച ഒരു സ്ത്രീയുടെ കിതപ്പ് ഞാന്‍ കേട്ടൂ...!! എന്‍റെ ചുറ്റും ശുഭ്ര വസ്ത്രധാരികള്‍ മൂക്കും വായും മൂടി നില്‍ക്കുന്നു...!! അതിലൊരാള്‍ തലകീഴായി തൂക്കി എന്‍റെ ചന്ദിക്ക് ഒരു അടി..!! വേദന കൊണ്ട് പുളഞ്ഞു ഞാന്‍ ആര്‍ത്തു നിലവിളിച്ചു..! കട്ടിലില്‍ കിടന്നു കിതക്കുന്ന സ്ത്രീയുടെ കണ്ണിലും അശ്രു... പക്ഷെ ചുണ്ടില്‍ തെളിഞ്ഞ ചിരിയും...!! “വട്ടാണല്ലേ....” ഞാന്‍ ചോദിയ്ക്കാന്‍ ശ്രമിച്ചു.. പക്ഷെ എനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല ... വാക്കുകള്‍ മറന്നുപോയിരിക്കുന്നു..!! വീണ്ടും ആര്‍ത്തു കരഞ്ഞു...! അത് മാത്രമേ എനിക്ക് അപ്പൊ കഴിയുമായിരുന്നുള്ളൂ..
    ശരീരം പൊള്ളുന്ന ഒരു ചെറിയ ഓര്‍മ്മ മാത്രമേ എനിക്കുള്ളൂ. പിന്നിട് ഞാന്‍ എപ്പോ ഈ അറയില്‍ എത്തി? അറിയില്ല.. ദൈവത്തിന്റെ ഓരോ കളി.. ഈ ഓര്‍മകളില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍.. ഒരു നേര്‍ത്ത തുണിയില്‍ എന്നെ പുതപ്പിച്ചു ആ സ്ത്രീയുടെ അരികില്‍ കിടത്തി.. ശുഭ്രവസ്ത്രധാരികള്‍ക്ക് നന്ദി. എനിക്ക് തണുക്കുന്നെന്നു അവര്‍ക്ക് മനസ്സിലായിരിക്കുന്നു. ആ സ്ത്രീയുടെ ചൂട് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
   ഇനി മനുഷ്യന്റെ അടുത്ത ആവശ്യം “ശാപ്പാട്”. നല്ല ചിക്കനും പോത്തും എല്ലാം കഴിച്ചാല്‍ കൊള്ളാമെന്നായി , വീണ്ടും ഞാന്‍ ഞെട്ടി. എന്‍റെ പല്ലുകള്‍ എവിടെ? ഞാന്‍ എഴുന്നേറ്റ് കണ്ണാടിക്കരികെ പോകാന്‍ ശ്രമിച്ചു. ഇതെന്തു മറിമായം എനിക്ക് അതിനും പറ്റുന്നില്ല. വീണ്ടും ദേഷ്യം. സര്‍വ സ്വതന്ത്രനായി നടന്ന എനിക്ക് വിധിച്ചത് ഇതെന്താണ്?? എന്താണ് എനിക്ക് സംഭവിച്ചത്. ഞാന്‍ ഉറക്കെ അലറി. ആ സ്ത്രീ പക്ഷെ എന്നെ അവരുടെ മാറോടണച്ചു. മുലയൂട്ടി. “ഹേ.. സ്ത്രീ നിങ്ങള്ക്ക് ലജ്ജയില്ലേ ..??? ഞാന്‍ പുരുഷനാണ് നിങ്ങള്‍ ഈ ചെയ്യുന്നത് പതിവ്രതക്ക് ചേര്‍ന്നതോ??” എന്‍റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു...!! അവര്‍ പറയുന്നത് ഞാന്‍ കേട്ടു. “അമ്മയുടെ പൊന്നുമോന്‍ പാല് കുടിക്ക്.” ഞാന്‍ ഞെട്ടി .. തിരിച്ചറിഞ്ഞു..!! ഇതെന്റെ പുനര്‍ജ്ജന്മം. അതെ..  ഇന്നലെ വരെ എന്താണെനിക്ക് സംഭവിച്ചത് ? എന്‍റെ പേരെന്തായിരുന്നു.? ഒന്നുമെനിക്ക് ഓര്‍മ്മയില്ല...
  ഏറെ സമയത്തിന് ശേഷം വളരെ പരിചയമുള്ള പുരുഷഗന്ധം.. “ എടാ.. നിന്റെ അച്ഛനാടാ ഞാന്‍.. എന്‍റെ മുത്തേ” അതെ ഞാന്‍ ഇയാളുടെ അടുത്ത് കിടന്നിട്ടുണ്ട്. പക്ഷെ എന്‍റെ ചുറ്റും ഇരുട്ടായിരുന്നു. ഈ ശബ്ദം മാത്രം കേള്‍ക്കാം. ഞാന്‍ കിടന്ന അറയുടെ പുറം പാളികളില്‍ ഇയാള്‍ ചുംബിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ സ്നേഹം ഞാന്‍ അറിഞ്ഞിട്ടുണ്ട്. അപ്പോള്‍ ആ അറ ഈ സ്ത്രീയുടെ ഗര്‍ഭപാത്രമോ? ഇവര്‍ എന്‍റെ അമ്മയോ? അപ്പൊ ഇന്നലെ  വരെ എന്‍റെ അമ്മ ആരായിരുന്നു.?  എനിക്ക് ഓര്‍മ്മയില്ല. ഒന്ന് മാത്രം ഓര്‍മ്മ... ഇവര്‍ എന്നെ പ്രസവിച്ചിരിക്കുന്നു. എന്‍റെ പുതിയ അമ്മ. പഴയത് ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ പറ്റുന്നില്ല.
    ഒരുകണക്കിന് അതായിരിക്കും നല്ലത്. പോയജന്മത്തിലെ പാപങ്ങള്‍ എന്തിന് ഓര്‍ത്തെടുക്കണം. അന്ന് ഞാന്‍ ഒരാഭാസനായിരുന്നെങ്കില്‍? ലോകത്തിനും കുടുംബത്തിനും വേണ്ടാത്ത ഒരു താന്തോന്നി ആയിരുന്നെങ്കില്‍.? ആര്‍ക്കറിയാം.. ? ആരും സാക്ഷിയില്ലല്ലോ.? ഇപ്പൊ ഞാന്‍ ഈ ലോകത്തില്‍ തികച്ചും പുതിയമുഖം. ആരും സാക്ഷി പറയാനും കുറ്റം പറയാനും ഇല്ല.
 അമ്മയുടെ സ്നേഹക്കൂട്ടില്‍ പാലും കുടിച്ച് നിദ്രയിലേക്ക് വഴുതിവീഴവേ... ഞാന്‍ ഒരു അപരിചിതന്റെ ജീവിതം സ്വപ്നം കണ്ടു. ഭയാനകം.
    ആരംഭത്തില്‍ അയാള്‍ 20 വയസ്സുകാരന്‍. കലാലയത്തിലെ സര്‍വശക്തന്‍. പക്ഷെ എന്നോ ആ അധികാരം അവന്റെ ചിന്തകളെ മാറ്റി മറിച്ചു. അവനു ഭയം ഇല്ലാതായി. സഹജീവികളോടുള്ള സ്നേഹം അവന്‍ മറന്നു. അമ്മ അച്ഛന്‍ എല്ലാവരെയും അവന്‍ വേദനിപ്പിച്ചു. നാട് നീളെ അവനു ശത്രുക്കള്‍. പണത്തിനു വേണ്ടി കൊല്ലുന്ന സംഘത്തലവനായി. ചോരകണ്ട്  അറപ്പ് വരാത്ത ജന്മം. അവനെക്കാള്‍ ഭേദം മൃഗം എന്ന് സമൂഹം പറഞ്ഞു. അവനെ ജീവനോടെ നിര്‍ത്തിയത് സമൂഹത്തിനു അവനോടുള്ള പേടി ആയിരുന്നു. അതായിരുന്നു അവന്റെ ധൈര്യവും. സ്ത്രീ അവനു കാമം തീര്‍ക്കാനുള്ള വെറും ഒരുപകരണം. വയസ്സറിയിക്കാത്ത പിഞ്ചു കുഞ്ഞുങ്ങളെ പോലും അവന്‍ വെറുതെ വിട്ടില്ല.
അവനെ പെറ്റ വയറു എത്രയോ ശാപം ഏറ്റുവാങ്ങിയിറ്റുണ്ടെന്നറിയില്ല. ചൂത്, മദ്യം, ലഹരി എല്ലാം അവനു ശീലമായിരുന്നു. പിന്നിടെപ്പോഴോ ഒരു വേശ്യയെ തന്നെ അവന്‍ ഭാര്യ ആക്കി. അവര്‍ക്കൊരു പെണ്‍കുഞ്ഞു പിറന്നു. അതൊന്നും അവനറിയില്ലായിരുന്നു. അവന്റെ ഭാര്യയും അവനു വെറും രതിഭോഗതിനുള്ള വസ്തു. 3 മാസം ഒന്നിച്ചു ഒരു കൂരക്കുള്ളില്‍ കഴിഞ്ഞെന്നല്ലാതെ പിന്നിട് അവന്‍ അവരെ കണ്ടിട്ടില്ല. ഒടുവില്‍ പ്രായം തികയാത്ത സ്വന്തം മകളെയും അയാള്‍ പിച്ചി ചീന്തിയപ്പോള്‍ അയാള്‍ക്ക് സ്വഭോധം നഷ്ടപ്പെട്ടിരുന്നു. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? എല്ലാം ലഹരി ആയിരുന്ന അയാള്‍ക്ക് സ്വന്തം ചോര ഏതെന്നു തിരിച്ചറിയാന്‍ പറ്റാതെ പോയി. ഒടുവില്‍ തെരുവുപട്ടിയെ പോലെ സ്വന്തം അമ്മയും ഭാര്യയും ഉടയവരും ചേര്‍ന്ന് കല്ലെറിഞ്ഞു ഓടിക്കുമ്പോള്‍  ആ സമൂഹവും പങ്കുചേര്‍ന്നു. നഗരത്തിന്റെ നടുവിലുള്ള കുപ്പത്തൊട്ടിയില്‍ തിരിച്ചറിയാത്ത ഒരു ശവമായി അവന്‍ മാറിയപ്പോള്‍ തെരുവുപ്പട്ടികള്‍ പോലും അവന്റെ ശവത്തിന്റെ അടുത്ത് ചെല്ലാന്‍ അറച്ചു. ചോര ചിന്നിച്ചിതറി. രണ്ടു കണ്ണുകളും ആ ശരീരത്തില്‍ നിന്ന് അടര്‍ന്നു വീണിരുന്നു. വയറു പിളര്‍ന്നു കുടല്‍മാല പുറത്തു ചിതറി കിടക്കുന്നു. ഈച്ചകള്‍  ചോര നുണയന്‍ വെമ്പല്‍ കൊണ്ടു.
 ഉറക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടിയെണീറ്റു കരഞ്ഞു. എന്‍റെ അമ്മ പിന്നെയും പറഞ്ഞു “ എന്‍റെ വാവക്ക് വിശക്കുന്നുണ്ടോ?” അമ്മയുടെ സ്നേഹം പാലായി ഞാന്‍ രുചിക്കുമ്പോള്‍ എനിക്ക് സമാധാനമുണ്ടായിരുന്നു. പക്ഷെ എന്‍റെ മനസ്സിലെ ചോദ്യം ഇതായിരുന്നു. അതെന്റെ കഴിഞ്ഞ ജന്മം ആയിരുന്നോ? അത് ഞാനായിരുന്നോ? എങ്കില്‍ എനിക്ക് വളരേണ്ട.... എനിക്ക് വലുതാകേണ്ട.. എനിക്ക് പുറംലോകം കാണേണ്ട. ഈ അമ്മമരത്തിന്‍റെ തണലും പറ്റി ജീവിച്ചാല്‍ മതി. മനസ്സ് കൊണ്ട് ഞാന്‍ എന്‍റെ പുതിയ അമ്മയോട് പറഞ്ഞു. “ അമ്മേ, പോയ ജന്മത്തിലെ പാപങ്ങള്‍ എനിക്ക് ഈ ജന്മത്തില്‍ അനുഭവിക്കണമെങ്കില്‍ അത് വേണ്ട.. എന്നെ ഒന്ന് കൊന്നു തരുമോ?? അതിലും വലിയൊരു ശാപമോക്ഷം എനിക്കില്ല.. അമ്മേ... അമ്മേ... ” പാവം, തന്റെ പ്രാണനെ ആ സ്ത്രീ എങ്ങനെ ത്യജിക്കും???